ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ സ്ത്രീകളുടെ ജോലി സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പരാമർശങ്ങളാണ് വിവാദമായത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ‘ഇത് സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ അവരുടേത് ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നും’ വിമർശനങ്ങൾ ഉയരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്ന് സയീദ് അൻവർ പറയുന്നു. രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്. അതേസമയം, വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.






























