ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി സ്ത്രീകളെ തടങ്കലിൽ വച്ചതിനുമാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറൻ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. വടക്കൻ ഇറാഖിലെ സിൻജാറിൽ ഐഎസ് ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലിൽ പാർപ്പിക്കാൻ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷൻ ആരോപിച്ചു. ഇവരുടെ പേര് കോടതി പറഞ്ഞില്ല.
അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അപ്പീൽ കോടതി അംഗീകരിച്ചാൽ ഇവരെ തൂക്കിലേറ്റും. അഞ്ച് വർഷം മുമ്പാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്. തുർക്കിയിൽ തടവിലാക്കപ്പെട്ട അൽ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയിൽ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അൽ-ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2019 ൽ അദ്ദേഹത്തിൻ്റെ ഭാര്യമാരിൽ ഒരാളെയും മറ്റ് കുടുംബാംഗങ്ങളെയും പിടികൂടിയതായി തുർക്കി പറഞ്ഞു.































