ആലപ്പുഴ ∙ ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിനായി കേരളം കേന്ദ്രസർക്കാരിന്റെ സഹായം തേടി. പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകൻ വിഷ്ണു ബാബു(25)വിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കാണാതായത്.
ചെന്നൈ ആസ്ഥാനമായ ഡാൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടേതാണ് ഈ ചരക്കുകപ്പൽ. അതിൽ ട്രെയ്നി വൈപ്പറായി കഴിഞ്ഞ മേയ് 25നാണ് വിഷ്ണു ജോലിക്കു കയറിയത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിൽ വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കപ്പൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു തലേന്നു രാത്രിയോടെ വിഷ്ണുവിനെ കാണാതായെന്ന് അറിയിക്കുകയായിരുന്നു. കപ്പൽ മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലായിരുന്നു അപ്പോൾ. വിഷ്ണുവിനെ കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം മലേഷ്യയോ സിംഗപ്പൂരോ ഏറ്റെടുക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കപ്പൽ ഇപ്പോൾ സിംഗപ്പൂരിലാണ്.
കെ.സി.വേണുഗോപാൽ എംപിയും കലക്ടർ അലക്സ് വർഗീസും കേന്ദ്ര അധികൃതരുമായി ബന്ധപ്പെട്ടു സഹായം തേടി. കേന്ദ്ര ഷിപ്പിങ്, വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതിനു പിന്നാലെ വേണുഗോപാൽ കപ്പൽ കമ്പനിയുമായും ബന്ധപ്പെട്ടിരുന്നു. മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും വിളിച്ചിരുന്നു. കപ്പലിന്റെ ഡെക്കിൽ വിഷ്ണുവിന്റെ ചെരിപ്പുകളും അൽപം അകലെയായി കാൽപ്പാടുകളും കണ്ടെന്നാണു ലഭിക്കുന്ന വിവരം. വിഷ്ണു കടലിൽ വീണെന്നാണു കപ്പൽ അധികൃതരുടെ നിഗമനം. അപകടമാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ബുധനാഴ്ച ഫോണിൽ സംസാരിക്കുമ്പോൾ വിഷ്ണു സന്തോഷവാനായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. വിഷ്ണുവിനെ കണ്ടെത്താൻ സംസ്ഥാനം ഇടപെടണമെന്ന് അഭ്യർഥിച്ചു പിതാവ് ബാബു കരുണാകരൻ മുഖ്യമന്ത്രിക്കു പരാതി നൽകി.































