മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവര്‍ ആരോപണം തുടര്‍ന്നു.
കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. ഇടതുപക്ഷ പ്രസ്ഥാനത്തായാകെ മുഖ്യമന്ത്രി വഞ്ചിച്ചു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം മലപ്പുറം ജില്ലയെ ഒരു സമൂഹത്തെയാകെ വഞ്ചിക്കുന്നതാണ്. ബി.ജെ.പിക്ക് ഒരു ആയുധം ഉണ്ടാക്കി കൊടുക്കാനാണ് പിണറായി വിജയൻ ഹിന്ദു അഭിമുഖത്തിലൂടെ ശ്രമിച്ചത്. ക്രിസ്ത്യൻ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചു.
മുനമ്പം വിഷയത്തിൽ അവിടുത്തെ താമസക്കാരേയും ക്രൈസ്തവ സമുദായത്തേയും വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്. മുനമ്പത്തെ താമസക്കാരുടെ കണ്ണീരിനാണ് ഇസ്ലാമിൽ വിലയുള്ളത്. ലക്ഷക്കണക്കിന് യുവാക്കളെ തൊഴിൽ നൽകാതെ മുഖ്യമന്ത്രി വഞ്ചിച്ചു. കർഷകരെയും വഞ്ചിച്ചു. ജപ്തിയിൽ വീട്ടിൽ നിന്ന് ആരേയും ഇറക്കിവിടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഭരിക്കുന്ന സഹകരണ ബാങ്കാണ് നിരവധി പേരെ ജപ്തിയിലാക്കിയിട്ടുള്ളത്. ഇടത്തരം വ്യാപാരികളെയാകെ സർക്കാരും മുഖ്യമന്ത്രിയും വഞ്ചിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്.
വഞ്ചകൻ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്നും അൻവര്‍ ചോദിച്ചു. പിതാവിനെ പോലെ കണ്ടാണ് മുഖ്യമന്ത്രിയോടൊപ്പം നിന്നത്. എന്നാൽ, മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങിയത്. ഇതോടെ മുഖ്യമന്ത്രി കുടുംബനാഥനായി മാറി. മുഖ്യമന്ത്രിയുടെ മകളെ ദുരുപയോഗം ചെയ്ത് പി. ശശി കച്ചവടം സജീവമാക്കി. കയ്യും കാലും കെട്ടിയിട്ട സ്ഥിതിയിലാണ് മുഖ്യമന്ത്രി. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കിൽ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളൂ.































