ദില്ലി: മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ദില്ലിയിലും തെരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയങ്ങളാണ് മോദിക്ക് ആദ്യവർഷം വലിയ കരുത്തായത്. ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ വികസിത ഇന്ത്യയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് മൂന്നാം സര്‍ക്കാരിന്‍റെ അവകാശവാദം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ വാരാണസിയിലെ വോട്ടെണ്ണുമ്പോള്‍ ഒരു വേള എതിര്‍സ്ഥാനാര്‍ത്ഥിയുടെ സംഖ്യയേക്കാള്‍ താഴ്ന്നു മോദിക്കുള്ള ജനവിധി. മൂന്നാം സര്‍ക്കാരിന്‍റെ അംഗബലം എങ്ങനെയായിരിക്കുമെന്ന സൂചനയായിരുന്നു അത്. പരാജയത്തിന്‍റെ വക്കിൽനിന്നും ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് മൂന്നാമൂഴം ഉറപ്പിച്ചത്.
നരേന്ദ്ര മോദിയെന്ന ഒറ്റ നേതാവിന് ചുറ്റും മാത്രം ഒരു പതിറ്റാണ്ടായി കറങ്ങുന്ന ബിജെപിക്ക് അടുത്തകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, ആദ്യമായി കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോഴും തനത് ശൈലിയിലോ നിലപാടുകളിലോ ഒരു മാറ്റവും വരുത്താൻ നരേന്ദ്ര മോദി തയാറായില്ല, മാത്രമല്ല, പഴയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്.































