ശ്രീനഗര്‍: കശ്മീരിലെ ബുഡ്ഗാമിലെ ഇച്ച്കൂട്ടിൽ 35 വർഷത്തിന് ശേഷം ശാരദ ഭവാനി ക്ഷേത്രം വീണ്ടും തുറന്ന് കശ്മീരി പണ്ഡിറ്റുകൾ. 1990ൽ കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്തതിന് ശേഷം നശിച്ച ക്ഷേത്രം, ഇപ്പോൾ പ്രാദേശിക സമൂഹങ്ങളുടെ പിന്തുണയോടെ പുനർനിർമ്മിക്കുകയാണ്. ക്ഷേത്രത്തിൽ നടത്തിയ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ശിവലിംഗം പുനഃസ്ഥാപിച്ചു. ചടങ്ങിൽ ഭക്തർ പൂജകളും ഭജനകളും നടത്തി. ക്ഷേത്രത്തിന്‍റെയും പരിസരത്തിന്‍റെയും പുനരുദ്ധാരണം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളും പ്രധാനമന്ത്രിയുടെ പാക്കേജിലുള്ള ജീവനക്കാരും ചേർന്നാണ് നടത്തിയത്. പ്രാദേശിക മുസ്ലീങ്ങളും ജില്ലാ ഭരണകൂടവും അവരെ ഇതിൽ സഹായിച്ചു. അവർ ക്ഷേത്രം വൃത്തിയാക്കാനും പുനർനിർമ്മിക്കാനും സഹായിക്കുന്നുണ്ട്.
ക്ഷേത്രത്തിൽ ഇനി എല്ലാ ആഴ്ചയിലും മാസത്തിലും പ്രാർത്ഥനകൾ നടത്താൻ കശ്മീരി പണ്ഡിറ്റ് സമൂഹം തീരുമാനിച്ചിട്ടുണ്ട്. ഇത് ഒരു ആരാധനാ സ്ഥലവും സാമൂഹിക പരിപാടികളുടെ കേന്ദ്രവുമാക്കാൻ അവർ ലക്ഷ്യമിടുന്നു. ക്ഷേത്രം പുനരുദ്ധരിക്കുന്നതിനൊപ്പം, സമുദായ സൗഹാർദ്ദം കൂടുതല്‍ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രാദേശിക അധികൃതരും താമസക്കാരും അഭിനന്ദിച്ചു.