ബെയ്ജിംഗ്: രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തി കുപ്രസിദ്ധമായ കുടുംബത്തിലെ 11 പേരെ വധശിക്ഷയ്ക്ക് വിധിച്ച് ചൈനയിലെ കോടതി. മ്യാൻമർ ആസ്ഥാനമായി തട്ടിപ്പ് കേന്ദ്രങ്ങൾ നടത്തി കുപ്രസിദ്ധമായി മിംഗ് കുടുംബത്തിലെ 39 പേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 10 പേർക്ക് വധശിക്ഷയും ശേഷിച്ചവർക്ക് ദീർഘകാല തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. മ്യാൻമറിലെ തടാക നഗരമായ ലൗക്കൈ കേന്ദ്രമാക്കിയായിരുന്നു മിംഗ് കുടുംബം തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്നത്. ചൂതാട്ടം, ലഹരി, തട്ടിപ്പ്, അനാശാസ്യം എന്നിവയുടെ കേന്ദ്രമായി ഇവിടം മാറിയത് മിംഗ് കുടുംബത്തിലെ തലമുറകളായുള്ള ഇടപെടലിന്റെ പിന്നാലെയാണെന്ന് കോടതി കണ്ടെത്തി. 2023ലാണ് വൻ തട്ടിപ്പ് നടത്തിയ മിംഗ് കുടുംബാംഗങ്ങളെ മ്യാൻമർ ചൈനയ്ക്ക് കൈമാറിയത്. തിങ്കളാഴ്ചയാണ് വെൻസുവിലെ കോടതി 39 പേർക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് വിധിച്ച 11 പേരെ കൂടാതെ 5പേർക്ക് രണ്ട് വർഷത്തെ തടവിന് ശേഷം വധശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ശേഷിക്കുന്നവർക്ക് 5 മുതൽ 25 വർഷം വരെ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2015 മുതൽ മിംഗ് കുടുംബം കുറ്റകൃത്യങ്ങളിൽ സജീവമായിയെന്നാണ് കോടതി കണ്ടെത്തിയത്.
പണം നഷ്ടമായത് ഒരു ലക്ഷത്തിലേറെ ചൈനക്കാർക്ക്
അനധികൃത കാസിനോ, മയക്കുമരുന്ന് വിതരണം, അനാശാസ്യ പ്രവർത്തനം, സൈബർ തട്ടിപ്പ് അടക്കമുള്ളവയിൽ കുടുംബം ഇടപെട്ടുവെന്നും കോടതി വിശദമാക്കി. 1.4 ബില്യൺ യുഎസ് ഡോളർ (ഏകദേശം 124,319,889,400 രൂപ) ആണ് ചൂതാട്ടത്തിലൂടെ ഇവർ നേടയത്. ഇതിന് പുറമേ ഇവരുടെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ അസാധാരണ മരണത്തിനും മിംഗ് കുടുംബത്തിലെ അംഗങ്ങൾ കാരണക്കാരായെന്നും കോടതി വിശദമാക്കി. ചൈനയിൽ ചൂതാട്ടത്തിന് വിലക്കുള്ളതിനാലാണ് ഇവർ മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രം ആരംഭിച്ചത്. ഒരു ലക്ഷത്തിലേറെ ചൈനക്കാർക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്.
ജോലിക്കാരെ തടവിൽ പാർപ്പിച്ച് ജോലി ചെയ്യിക്കുന്നതടക്കമുള്ള രീതികളായിരുന്നു മിംഗ് കുടുംബം പുലർത്തിയിരുന്നത്. മ്യാൻമറിലെ ഷാൻ സംസ്ഥാനത്തെ ഏറ്റവും ശക്തമായ ആളുകളായി മിംഗ് കുടുംബം മാറിയിരുന്നു. രണ്ട് വർഷം മുൻപ് നുഴഞ്ഞ് കയറിയ സംഘം ഷാൻ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. ചൈനയുടെ അറിവോടെയായിരുന്നു ഈ നുഴഞ്ഞുകയറ്റം. ഇതിന് പിന്നാലെ മിംഗ് കുടുംബത്തിന്റെ തലവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ശേഷിച്ച കുടുംബാംഗങ്ങളെ ചൈനയ്ക്ക് കൈമാറുകയായിരുന്നു.