ദില്ലി: അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നു. ഇൻഡിഗോ എയർലൈൻസ് ഡൽഹിയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് പ്രതിദിന നേരിട്ടുള്ള വിമാന സർവീസ് നവംബർ 10 മുതൽ ആരംഭിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കും ഇൻഡിഗോ സർവീസ് ആരംഭിക്കും.
ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന ആദ്യ വിമാനക്കമ്പനികളിലൊന്നായി ഇൻഡിഗോ മാറും. എയർ ഇന്ത്യയും ഈ വർഷം അവസാനത്തോടെ ചൈനയിലേക്ക് വിമാന സർവീസ് തുടങ്ങാൻ ഒരുങ്ങുന്നുണ്ട്. കൂടാതെ, നിരവധി ചൈനീസ് വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയ്യാറെടുക്കുന്നുണ്ട്.
2019-ൽ എയർ ഇന്ത്യ, ഇൻഡിഗോ, ചൈന സതേൺ, ചൈന ഈസ്‌റ്റേൺ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ത്യക്കും ചൈനക്കുമിടയിൽ 539 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. അതിനുശേഷം, മൂന്നാമതൊരു രാജ്യം വഴിയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.
നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി സിവിൽ ഏവിയേഷൻ അധികാരികൾ തമ്മിലുള്ള നിരന്തരമായ സാങ്കേതികതല ചർച്ചകളെ തുടർന്നാണെന്ന് വ്യോമയാന മന്ത്രാലയം ഒക്ടോബർ 2-ന് അറിയിച്ചിരുന്നു.