മാന്നാർ: ഏറ്റവും വേഗത്തിൽ 51 അക്കങ്ങൾ വായിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമാക്കി. ബംഗളൂരു വൈറ്റ് ഫീൽഡ് വിമാറ്റ് അക്കാദമിയിലെ ആറു വയസ്സുകാരിയായ നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത്. 39.1 സെക്കൻഡിലാണ് ബാലിക 51 അക്കങ്ങൾ വായിച്ചുതീർത്തത്. ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺപ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം നേടി മൂന്ന് വയസുകാരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ – മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലിയാണ് ഈ അത്യപൂർവം നേട്ടം കരസ്ഥമാക്കിയത്. 22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10 നിറങ്ങൾ, 11 ആകൃതികൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ 1 മുതൽ 10 വരെ എണ്ണൽ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിലൂടെയാണ് സിദാൻ അലി ഐബിആർ അച്ചീവർ എന്ന പദവി നേടിയത്. മാതാപിതാക്കൾ സഹോദരനെ പഠിപ്പിക്കുന്നത് കേട്ട് ഇതിൽ താൽപര്യം ജനിച്ചപ്പോൾ സിദാൻ അലിയുടെ കഴിവ് കണ്ടെത്തി മാതാപിതാക്കൾ പിന്നീട് പരിശീലനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം സിദാൻ അലി പുരസ്കാരം ഏറ്റുവാങ്ങി.































