ഖാർഗോൺ: ഇഷ്ടപ്പെട്ട ചീരക്കറിയുണ്ടാക്കിയില്ല. രണ്ട് മക്കളുടെ അമ്മയും ഗർഭിണിയുമായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ജമർദ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷീല ഭായി എന്ന 25കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷീലയുടെ ഭർത്താവ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം സുനിൽ ചീര വാങ്ങി വന്നിരുന്നു. എന്നാൽ മറ്റ് കറികളുണ്ടായിരുന്നതിനാൽ ഷീല ചീര അത്താഴത്തിന് കറിവച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ചീരക്കറി വേണമെന്ന് സുനിൽ ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാണെന്നും ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്നും ഷീല പറഞ്ഞതോടെ സുനിൽ പ്രകോപിതനാവുകയായിരുന്നു. ഇതോടെ ഷീലയെ വീടിന് പിന്നിലുള്ള പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്തിൽ രണ്ടുതവണ വെട്ടുകയായിരുന്നു. ഷീല തൽക്ഷണം മരിച്ചു. ചൈൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സുനിലിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അന്ന് വൈകുന്നേരം തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.































