തിരുവനന്തപുരം: മകനും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കത്തിൽ, മകന്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 64കാരൻ അറസ്റ്റിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ ആണ് പിടിയിലായത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടർ (32) ആണ് ആക്രമിക്കപ്പെട്ടത്.
സതീഷ് കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചു നൽകിയതിലെ വൈരാഗ്യമാണ് അക്രമത്തിൽ ചെന്നെത്തിയതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്തു വെച്ചാണ് തർക്കമുണ്ടായത്. സതീഷ് കുമാർ വിജിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജിൻ വിക്ടർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജിൻ പേട്ട പൊലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സതീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



























