ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇരുവരും വീഡിയോ കോൺഫ്രൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ മെയിൽ ഐഡി നൽകണമെന്ന് കോടതി വിശദമാക്കി. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.






























