സിഡ്നി: ഓസ്‌ട്രേലിയയിൽ വൻ ജനശ്രദ്ധ നേടിയ ആദ്യത്തെ മനുഷ്യക്കടത്ത് കേസിൽ സംഘത്തലവനായ 45 കാരന് ആറ് വർഷവും അഞ്ച് മാസവും തടവ് ശിക്ഷ വിധിച്ചു. ഇന്തോനേഷ്യയിൽ നിന്ന് 17 വയസ്സുകാരിയായ പെൺകുട്ടിയെ വ്യാജ വിസ രേഖകൾ ചമച്ച് സിഡ്നിയിൽ എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസാണിത്. ഈ കുറ്റകൃത്യത്തിൽ ഓസ്‌ട്രേലിയയിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ.
ഇതോടൊപ്പം പെൺകുട്ടിയെ നിർബന്ധിത ജോലിക്ക് വിധേയമാക്കാൻ സിഡ്നിയിലുടനീളം കൊണ്ടുനടന്ന 32 കാരനായ മറ്റൊരു പ്രതിക്ക് രണ്ട് വർഷവും എട്ട് മാസവും തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
‘ഓപ്പറേഷൻ മിറാനി’ എന്ന് പേരിട്ട ഈ ദൗത്യം 2022 ഡിസംബറിലാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP), ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF), ഇന്തോനേഷ്യൻ നാഷണൽ പോലീസ് (INP) എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെ തകർത്തത്.
2024 മാർച്ചിൽ ഇരു രാജ്യങ്ങളിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതേസമയം ഇന്തോനേഷ്യയിൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്ന വനിതാ ഏജന്റിനെയും അവിടുത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി യുവതികളുടെ പാസ്‌പോർട്ടുകളും പിടിച്ചെടുത്തു.
ഈ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് രാജ്യങ്ങളിൽ നിന്നുമായി ആകെ 7 ഇരകളെയാണ് അധികൃതർ ലൈംഗിക ചൂഷണത്തിൽ നിന്നും മറ്റ് പീഡനങ്ങളിൽ നിന്നും മോചിപ്പിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് കോടതി അന്തിമ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ഈ ക്രൈം സിൻഡിക്കേറ്റിന്റെ പ്രധാന തലവൻ സിഡ്നി സ്വദേശിയായ സൂര്യ സുബെക്തി (Surya Subekti) എന്ന 45-കാരനാണ്. പകൽ സമയങ്ങളിൽ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിലും ഡോനട്ട് കടയിലും മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾ, രാത്രിയിൽ ‘ബാറ്റ്മാൻ’ എന്ന രഹസ്യപ്പേരിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നു. ഇയാൾക്ക് ഒത്താശ ചെയ്ത രണ്ടാമത്തെ പ്രതി എൽട്ടൺ വാലന്റീനോ (Elton Valentino) എന്ന 32-കാരനായ ബസ് ഡ്രൈവറാണ്. ഇരയായ പെൺകുട്ടിയെ ദിവസേന വിവിധ ലൈംഗികത്തൊഴിൽ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇയാൾക്ക് പ്രതിവർഷം 50,000 ഡോളർ ശമ്പളം ലഭിച്ചിരുന്നു.
ഈ മനുഷ്യക്കടത്ത് സംഘം ഒരു സാധാരണ കോർപ്പറേറ്റ് കമ്പനി പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഇതിന് ഒരു സി.ഇ.ഓ, എച്ച്.ആർ ഹെഡ്, ലോജിസ്റ്റിക്സ് ലീഡ്, ഓഫീസ് മാനേജർ എന്നിവരടങ്ങുന്ന കൃത്യമായ ഘടനയുണ്ടായിരുന്നുവെന്ന് Australian Federal Police (AFP) അന്വേഷണത്തിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ ചേരികളിൽ കഴിയുന്ന നിർധനരായ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
രക്ഷപ്പെടുത്തിയ 17 വയസ്സുകാരിയായ ഇന്തോനേഷ്യൻ പെൺകുട്ടി കോടതിയിൽ നൽകിയ മൊഴി ഏറെ വേദനാജനകമായിരുന്നു. “എനിക്ക് ഇനി ഒരിക്കലും സന്തോഷം എന്താണെന്ന് അറിയാൻ കഴിയില്ല. എന്റെ എല്ലാ പ്രതീക്ഷകളും തകർക്കപ്പെട്ടു” എന്നായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ. ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുൻപ് താൻ ആരോഗ്യവതിയായിരുന്നുവെന്നും എന്നാൽ ഇവിടെ എത്തിയ ശേഷം നിരന്തരമായ നിരീക്ഷണത്തിലും മാനസികമായ നിയന്ത്രണത്തിലുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.
ഇന്തോനേഷ്യൻ നാഷണൽ പോലീസ് (INP) നൽകുന്ന വിവരമനുസരിച്ച് 2019 മുതൽ ഈ സംഘം സജീവമാണ്. ഏകദേശം 50-ഓളം ഇന്തോനേഷ്യൻ സ്വദേശികളെ ഈ റാക്കറ്റ് ഓസ്‌ട്രേലിയയിൽ എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. ജക്കാർത്തയിൽ നിന്ന് ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്ത എഫ്.എൽ.എ (FLA) എന്ന 36-കാരിയായ വനിതയാണ് ഇന്തോനേഷ്യയിൽ നിന്നും പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്.






























