മുംബൈ: വിവാഹം മാറ്റി വെക്കാൻ വീട്ടുകാർ പറഞ്ഞതിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. നവംബർ 30ന് ഡോംബിവില്ലി ഏരിയയിൽ ആണ് 19 കാരൻ ജീവനൊടുക്കിയത്. യുവാവിനോട് വിവാഹം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ജാർഖണ്ഡ് സ്വദേശിയായ യുവാവ് തന്റെ സ്വന്തം നാട്ടിലുള്ള യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. എത്രയും വേഗം വിവാഹം കഴിക്കണമെന്ന തീരുമാനത്തിലെത്തിലായിരുന്നു ഇരുവരും.
എന്നാൽ വിവാഹം കഴിക്കേണ്ട നിയമപരമായ പ്രായം യുവാവിന് ആയിട്ടില്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവാവിന്‍റെ കുടുംബം 21 വയസാകുന്നതുവരെ കാത്തിരിക്കാൻ ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ മാനസിക സംഘർഷത്തിലായി യുവാവ്. വീട്ടുകാർ 19 വയസിലുള്ള വിവാഹത്തിന് എതിർപ്പറിയിച്ചതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു യുവാവെന്ന് മൻപാദാ പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് നവംബർ 30ന് ഇയാൾ താമസിച്ചിരുന്ന വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































