കാൻബറ: രാജ്യത്തെ ഏറ്റവും തീവ്രമായ ദയാവധ നിയമങ്ങൾ പാസാക്കി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിർപ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരേയുള്ള നീക്കങ്ങളിൽ ഓസ്ട്രേലിയയിലെ വിശ്വാസികൾ കടുത്ത നിരാശയിലാണ്. ജൂൺ അഞ്ചിന് നിയമസഭ പാസാക്കിയ ദയാവധ നിയമങ്ങൾ 2025 നവംബർ മൂന്നിന് പ്രാബല്യത്തിൽ വരും.
ഡിമെൻഷ്യ ഉൾപ്പെടെ ഉള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്ന ഭേദഗതിയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് സ്വമേധയാ മരിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അംഗീകാരം നൽകുമെന്ന് പ്രസ്‌തുത ബില്ലിൽ പറയുന്നു. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്‌ടർമാർ വിധിയെഴുതിയതുമായ രോഗികൾക്കാണ് ദയാവധം നൽകുന്നത്.
ഈ നിയമ നിർമ്മാണം തെറ്റായ അനുകമ്പയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാൻബെറയിലെ ആർച്ച് ബിഷപ്പ് ആൻഡ് സൗൾബേൺ ക്രിസ്റ്റഫർ പ്രൗസ് കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബില്ലിന്റെ നിർദിഷ്ട വിപുലീകരണത്തെ “ഏറ്റവും വിഷമിപ്പിക്കുന്ന വികസനം’ എന്നാണ് ആർച്ച് ബിഷപ്പ് പൗസ് വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ താമസക്കാർക്കും എല്ലാ ഓസ്ട്രേലിയക്കാർക്കും ഇത് വളരെ സങ്കടകരമായ ദിവസമാണ് എന്ന് ദയാവധ വിരുദ്ധവും അസിസ്റ്റഡ് സൂയിസൈഡ് അഡ്വക്കസി ഗ്രൂപ്പുമായ ഹോപ്പിന്റെ ഡയറക്ടർ ബ്രങ്കു വാൻ ഡെർ ലിൻഡൻ പറഞ്ഞു. എതിർപ്പുകൾക്കിടയിലും മുഖ്യമന്ത്രി ആൻഡ്രൂ ബാറാണ് നിയമ നിർമ്മാണം പാസാക്കിയത്.
അതേ സമയം പ്രമുഖ ലോകരാജ്യങ്ങൾ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദയാവധത്തിനെതിരേ ക്രൈസ്തവർക്കിടയിൽ എതിർപ്പ് ശക്തമാണ്. കത്തോലിക്കാ സഭയും ദയാവധത്തെ എതിർക്കുന്നു. സഭാ പഠനങ്ങൾ അനുസരിച്ച് ദൈവ വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം ദയാവധത്തിലുണ്ടെന്ന് സഭ കരുതുന്നു.
ദയാവധം ഒരു വ്യക്തിയെ അവന്റെ വേദനയിൽനിന്ന് സ്വതന്ത്രമാക്കുന്ന ഒന്നല്ലെന്നും അത് യഥാർത്ഥത്തിൽ മനുഷ്യന്റെ പ്രത്യാശയെ തകർത്തു കളയുന്ന പ്രവൃത്തിയാണെന്നും നേരത്തെ ഫ്രാൻസീസ് മാർപാപ്പ നിലപാടു വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ ഈ രോഗികൾ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിനവേദന സഹിക്കുന്നവരും ഉപയോഗശൂന്യരുമാകാം. എന്തൊക്കെ കാരണങ്ങളുണ്ടായാലും അവർക്കുവേണ്ടി മരണം തിരഞ്ഞെടുക്കുമ്പോൾ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങൾ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്.
ഒരു രോഗിയെ പാലിയേറ്റിവ് കെയറിലോ ആശുപതിയിലോ പരിചരിക്കുമ്പോൾ നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെതന്നെയാണ് അതിലൂടെ മാനിക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ കുട്ടിച്ചേർത്തിരുന്നു. ലോകത്തിലെ പ്രധാനമതങ്ങൾ എല്ലാം ദയാവധത്തെ കൊലപാതകമായാണ് പരിഗണിക്കുന്നത്.































