ന്യൂയോര്‍ക്ക്: വിമർശകർക്ക് കളിക്കളത്തിൽ തന്‍റെ ബൂട്ടുകൾ കൊണ്ട് മറുപടി നൽകുന്ന ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവർത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിമർശകരുടെ എല്ലാ ചോദ്യങ്ങൾക്കും ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് തകർപ്പൻ ഗോളുകൾ (ഡബിൾ സ്ട്രോങ്) അടിച്ചാണ് സിആർ സെവൻ മറുപടി നൽകിയത്
വർഷങ്ങൾ കടന്നുപോയി, എതിരാളികൾ മാറി, വിമർശകർ മാറി, കളിയും കളിത്തട്ടും മാറി—എന്നാൽ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം ഇന്നും ജ്വലിച്ചു നിൽക്കുന്നു. അവസാനിച്ചുവെന്ന് വിമർശക ലോകം വിധി എഴുതിയപ്പോഴെല്ലാം അയാൾ കൂടുതൽ കരുത്തനായി, കൂടുതൽ നിശ്ചയദാർഢ്യത്തോടെ, കൂടുതൽ അപകടകാരിയായി തിരിച്ചുവന്നു. ഗോൾദാഹം ശമിക്കാത്ത സിആർ സെവന് മുന്നിൽ പ്രായം തോറ്റു, കാലം നിശ്ചലമായി, റെക്കോർഡുകൾ തലകുനിച്ചു. ലോകം ഒന്നടങ്കം അതിശയത്തോടെ ആ പോരാട്ടവീര്യം നോക്കിനിന്നു കൈയടിക്കുകയാണ്.
കളിയിലും കണക്കിലും റെക്കോർഡിലും കമ്പോട് കമ്പ് ഒപ്പമുള്ള ലയണൽ മെസ്സിക്കൊപ്പം 2006-ലായിരുന്നു റൊണാൾഡോയുടെ ലോകകപ്പ് അരങ്ങേറ്റം. 2006, 2010, 2014: ഈ ലോകകപ്പുകളിൽ ഓരോ ഗോളുകളുമായി മടക്കം. 2018ൽ ഹാട്രിക് ഉൾപ്പടെ നാല് ഗോളുകളുടെ തകർപ്പൻ പ്രകടനം. 2022ൽ ഖത്തർ ലോകകപ്പിലും ഒരു ഗോൾ.































