സിഡ്നി: ഓർത്തഡോക്സ് ബിഷപ് മാർ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്ട്രേലിയയുടെ ആവശ്യത്തിനെതിരെ ഇലോൺ മസ്ക്. വീഡിയോയ്ക്ക് ലോകം മുഴുവൻ വിലക്കേർപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്കിൻ്റെ എതിർപ്പ്. ഏപ്രിൽ 15 തിങ്കളാഴ്ച വൈകീട്ട് സിഡ്നിയിലെ വാക്ക്ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വെച്ചാണ് ബിഷപ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ വീഡിയോ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ ഇ സേഫ്റ്റി കമ്മീഷണർ ജൂലി ഇമ്മൻ എക്സിനും മെറ്റയ്ക്കും നിർദേശം നൽകിയത്. ഇതോടെ ഓസ്ട്രേലിയൻ ഭൂപരിധിക്കുള്ളിൽ എക്സ് വീഡിയോ നീക്കം ചെയ്തു. എന്നാൽ ലോകം മുഴുവൻ വീഡിയോയ്ക്ക് താൽകാലിക വിലക്കേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇ സേഫ്റ്റി കമ്മീഷൻ കോടതിയെ സമീപിച്ചു.
മണിക്കൂറുകൾ നീണ്ട വാദം കേൾക്കലിനൊടുവിൽ ജസ്റ്റിസ് ജഫ്രി കെന്നറ്റ് ബുധനാഴ്ച വരെ വീഡിയോ ബ്ലോക്ക് ചെയ്യണം എന്ന് ഉത്തരവിട്ടു. മുഴുവൻ രാജ്യങ്ങളിലേയും ഉള്ളടക്കം സെൻസർ ചെയ്യാൻ ഏതെങ്കിലും ഒരു രാജ്യത്തിന് അനുവാദം ലഭിക്കുന്നു എന്നതിലാണ് ഞങ്ങളുടെ ആശങ്ക. അതാണ് ഓസ്ട്രേലിയൻ ഇ കമ്മീഷണർ ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാൽ ഏതെങ്കിലും ഒരു രാജ്യം മുഴുവൻ ഇന്റർനെറ്റിനേയും നിയന്ത്രിക്കുന്നത് എങ്ങനെ തടയാനാവും? നിലവിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി വീഡിയോ സെൻസർ ചെയ്തിട്ടുണ്ട്, നിയമപരമായ അപ്പീലിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല, യുഎസ്എയിലെ സെർവറുകളിൽ മാത്രമാണ് വീഡിയോ സൂക്ഷിച്ചിട്ടുള്ളത്.’ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മസ്ക് പറഞ്ഞു. എന്നാൽ വീഡിയോയ്ക്കൊപ്പം ആക്രമണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്ന ചില പോസ്റ്റുകൾ നീക്കം ചെയ്യാനും ഓസ്ട്രേലിയ ആവശ്യപ്പട്ടതായി എക്സ് പറഞ്ഞു. അതേസമയം നിർദേശത്തെ എതിർക്കുന്ന മസ്കിന്റെ നിലപാടിനെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് നിഷിതമായി വിമർശിച്ചു.