മാന്നാർ(ആലപ്പുഴ): കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം ഈടാക്കുന്നതാണ് രീതി. അനീഷ് എന്ന വ്യാജപ്പേരിലാണ് ഇയാൾ ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ധരിപ്പിച്ച് 6.90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇയാൾ പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായെന്ന വിവരത്തെ തുടർന്ന്, മാന്നാർ പൊലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സമാനരീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനുപുറമെ, എടിഎം കവർച്ച ഉൾപ്പെടെ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു.





























