ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയിൽ ചെന്നൈയിലെ ഓസ്ട്രേലിയന്‍ കോണ്‍സുല്‍ ജനറല്‍ ശരത് കിര്‍ല്യു, അഡൈ്വസര്‍മാരായ ആമി സെന്‍ക്ലയര്‍, ജയാ ശ്രീനിവാസ്, വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് സിഇഒ ഷോണ്‍ ഡ്രാബ്ഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, വ്യവസായ – നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം വിദ്യാഭ്യാസം, തൊഴില്‍ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണ സാധ്യത യോഗം ചര്‍ച്ച ചെയ്തു. സാങ്കേതിക നൈപുണ്യവും മികച്ച പ്രൊഫഷണല്‍ യോഗ്യതയുമുള്ള അഭ്യസ്ത വിദ്യരായ തൊഴില്‍ ശക്തിയാണ് കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയില്‍ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ശക്തി പരിശീലനം വികസനം എന്നിവയുമായി ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസം, സാങ്കേതിക – വൊക്കേഷണല്‍ വിദ്യാഭ്യാസമടക്കമുള്ള വിദ്യാഭ്യാസം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ടു. സഹകരണവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൂടാതെ ഓസ്ടേലിയയില്‍ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഉണര്‍വേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയിലെ സഹകരണ സാധ്യതയും യോഗം ചര്‍ച്ച ചെയ്തു.