ബാള്‍ട്ടിമോർ: അമേരിക്കയില്‍ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക്.
പാലക്കാട് സ്വദേശിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുൻനിര കപ്പല്‍ കമ്ബനികളില്‍ ഒന്നാണ് സിനർജി മറൈൻ ഗ്രൂപ്പ്.
സിങ്കപ്പുർ ആസ്ഥാനമായുള്ള കമ്ബനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. സിനർജിയുടെ വെബ്സൈറ്റ് നല്‍കുന്ന വിവരപ്രകാരം, 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്ബനിക്കുണ്ട്. 24,000 നാവികർ ജോലിചെയ്യുന്നു. 668-ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ്. 2020-ല്‍ ലോയ്ഡ്സ് ലിസ്റ്റ് മാഗസിൻ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. കഴക്കൂട്ടം സൈനിക സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മുംബൈയിലെ എല്‍.ബി.എസ്. കോളേജ് ഓഫ് അഡ്വാൻസ്ഡ് മാരിടൈം സ്റ്റഡീസ് ആൻഡ് റിസർച്ചില്‍ തുടർപഠനം. പിന്നീട് മർച്ചന്റ്നേവിയില്‍ ചേർന്നു. 2006-ല്‍ സിനർജി ഗ്രൂപ്പ് സ്ഥാപിച്ചു.
യു.എസിലെ ബാള്‍ട്ടിമോർ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ ‘ഫ്രാൻസിസ് സ്കോട്ട് കീ’ ആണ് ചരക്കുകപ്പലിടിച്ച് തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാളുടെ നില അതിഗുരുതരമാണ്. മറ്റുള്ളവർക്കായി തിരച്ചില്‍ തുടരുന്നു. ഏഴു വാഹനങ്ങളെങ്കിലും നദിയില്‍ വീണിരിക്കാമെന്ന് ബാള്‍ട്ടിമോർ അധികൃതർ പറഞ്ഞു.
ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവർ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ കമ്ബനിയാണ് സിനർജി. സിങ്കപ്പൂരിലെ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍.
മെരിലൻഡ് സംസ്ഥാനത്തെ പറ്റാപ്സ്കോ നദിക്കു കുറുകെയുള്ള കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ പ്രാദേശികസമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകല്‍ 11) കപ്പലിടിച്ചത്. 2.75 കിലോമീറ്റർ നീളമുള്ള പാലം ബാള്‍ട്ടിമോർ തുറമുഖത്തേക്ക് റോഡുമാർഗമുള്ള കവാടമാണ്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വർഷം 1.13 കോടി വാഹനങ്ങള്‍ കടന്നുപോകാറുണ്ട്.
അപകടസമയത്ത് ട്രാക്ടർ-ട്രെയിലറുള്‍പ്പെടെ വിവിധ വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നെന്നും അവ നദിയില്‍ വീണെന്നും ബാള്‍ട്ടിമോർ സിറ്റി അഗ്നിരക്ഷാവിഭാഗം വക്താവ് കെവിൻ കാർട്ട്റൈറ്റ് പറഞ്ഞു. അപകടം ഭീകരാക്രമണമല്ലെന്ന് ബാള്‍ട്ടിമോർ പോലീസ് കമ്മിഷണർ റിച്ചാഡ് വോർലി പറഞ്ഞു.
ജനറല്‍ മോട്ടോഴ്സ്, നിസാൻ, വോള്‍വോ, ജാഗ്വാർ, ഔഡി, ലംബോർഗിനി തുടങ്ങി പ്രധാന വാഹക്കമ്ബനികളുടെയെല്ലാം കയറ്റിറക്കുമതി നടക്കുന്ന തുറമുഖമാണ് ബാള്‍ട്ടിമോർ. അപകടംകാരണം ഇതുവഴിയുള്ള വാഹന, കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനം നടക്കുന്നതിനാല്‍ ഇതുവഴി വിമാനങ്ങള്‍ പറക്കുന്നത് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിലക്കി. അപകടത്തെത്തുടർന്ന് ചരക്കുകപ്പലുള്‍പ്പെടെ നാല്പതിലേറെ യാനങ്ങള്‍ ബാള്‍ട്ടിമോർ തുറമുഖത്ത് കുടുങ്ങി. തുറമുഖത്തേക്കു വരുകയായിരുന്ന 10 കപ്പലുകള്‍ സമീപ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.
2016-ല്‍ ദാലി ബെല്‍ജിയത്തിലെ ആന്റ്വെർപ്പില്‍ തുറമുഖത്തിന്റെ മതിലിലിടിച്ചിരുന്നു. 2007-ല്‍ മിനിയാപോളിസിലെ ഐ-35 ഡബ്ല്യു പാലം മിസിസിപ്പി നദിയില്‍ തകർന്നുവീണ് 13 പേർ മരിച്ചിരുന്നു.






























