തായ്ലൻഡിലെ പട്ടായയില്‍ ബാറിന് മുന്നില്‍ മർദ്ദനമേറ്റ ബ്രിട്ടീഷ് വിനോദ സഞ്ചാരി കോമയില്‍. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റേഴ്സ് ബാറിന് മുന്നിലായിരുന്നു സംഭവം.
മദ്യപിച്ചതിന്റെ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിയില്‍ കലാശിച്ചത്. ബൗണ്‍സർമാരാണ് ടൂറിസ്റ്റിനെ തല്ലിച്ചതച്ചത്. രണ്ടുപേരാണ് മർദ്ദനത്തിന് ഇരയായത്. ഇതിന്റെ ക്രൂര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചു.
ബാറിലെ ജീവനക്കാർ ബില്ലിനെ സംബന്ധിച്ച തർക്കം തുടങ്ങിയെങ്കിലും പിന്നീട് ടൂറിസ്റ്റുകള്‍ പണം അടയ്‌ക്കാൻ തായാറായി. ഇതിനിടെ ഒരു ബൗണ്‍സറെ തള്ളിയെന്നാരോപിച്ചാണ് വിനോദ സഞ്ചാരികളെ മർദ്ദിക്കാൻ തുടങ്ങിയത്. ബാറിന് പുറത്ത് തള്ളിയിട്ടായിരുന്നു മർദ്ദനം. മറ്റൊരാള്‍ ഇത് തടയാൻ ശ്രമിക്കന്നുണ്ടെങ്കിലും അയാളെയും നിലത്തിട്ട് തല്ലിച്ചതയ്‌ക്കുകയായിരുന്നു.
നിരവധി തവണ നിലത്ത് വീണ് കിടന്നയാളുടെ തലയില്‍ ചവിട്ടി. പിന്നാലെ ഇയാളുടെ ബോധം നഷ്ടമായി. ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്‍ കോമ അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ തായ് പൊലീസ് ഈ സംഭവം മുന്നറിയിപ്പില്‍ ഒതുക്കി തീർക്കുകയായിരുന്നു. അറസ്റ്റോ പരാതികളോ ഉണ്ടായിട്ടില്ല. ഒരാള്‍ കോമയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.































