തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ധന കമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതവും വെട്ടികുറയ്ക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ വിമർശനം.
കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയത്. 14ാം ധന കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും കൂട്ടിച്ചേർത്തു.