തിരുവനന്തപുരം:മൃഗ ജനന നിയന്ത്രണ നിയമപ്രകാരം കേരളത്തിലെ അമ്പതുലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിനേഷൻ നൽകുകയും ചെയ്യുന്നത് അപ്രായോഗികമായതിനാൽ, പേ വിഷബാധ പരത്തുന്ന അവയെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാര മാർഗ്ഗമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു
കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തോളം പേരെ തെരുവ് നായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്തത് ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ്. മനുഷ്യജീവനെ ഹനിക്കുന്ന തെരുവുനായ്ക്കൾക്ക് സംരക്ഷണം നൽകുന്ന മൃഗനിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെടണം.
ഹൈക്കോടതി നിർദ്ദേശിച്ച പോലെ തെരുവുനായ ശല്യം ഒരു സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണം. വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുകയും അവർ പുറത്തുള്ള ആരെയെങ്കിലും കടിച്ചാൽ ഉടമകളെ ശിക്ഷിക്കാൻ നിയമമുണ്ടാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.