ദില്ലി : ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനില്ലെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അവസാന നിമിഷം ദേശീയ നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെടുമോയെന്ന് ഭയമുണ്ടെന്നും അൽഫോൺസ് കണ്ണന്താനം ദില്ലിയിൽ പറഞ്ഞു. മൂന്നോ നാലോ മണ്ഡലങ്ങളിൽ മാത്രം ബിജെപിക്ക് സാധ്യതയുളളപ്പോൾ മത്സരിച്ച് തോൽക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. മണിപ്പൂർ കലാപം ഉയർത്തിയുള്ള പ്രതിപക്ഷ വിമർശനം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്നും കണ്ണന്താനം ദില്ലിയിൽ പറഞ്ഞു.
റബർ വില, മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങൾ രമ്യമായി പരിഹരിക്കാനായി താൻ മുന്നോട്ട് വച്ച നിർദേശങ്ങൾ ബിജെപി നേതൃത്വം പരിഗണിക്കാത്തതിൽ അൽഫോൺസ് കണ്ണന്താനം കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് ഇത്തവണ പ്രാക്ടിക്കലായി ചിന്തിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ മോദി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കെ താൽപര്യം ഇല്ലെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് എറണാകുളത്തു നിന്നും കണ്ണന്താനം സ്ഥാനാർത്ഥിയായത്. 2014 ലെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടിയിരുന്നെങ്കിലും കണ്ണന്താനത്തിന് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.