ന്യൂഡല്‍ഹി: ഹമാസ് തുടങ്ങിവെച്ച യുദ്ധത്തെ തുടർന്ന് ഫലസ്തീനികള്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്.
യുദ്ദത്തിന് മുമ്ബ് 90,000 ഫലസ്തീൻ തൊഴിലാളികള്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, യുദ്ധത്തോടെ ചിത്രം മാറി. ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇസ്രയേല്‍ തൊഴിലാളികളായി നിയമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നടക്കം തൊഴിലാളികള്‍ ഇസ്രയേലിലേക്ക് തിരിക്കുകയാണ്.
ഇസ്രയേലിലേക്ക് ഉഭയകക്ഷി കരാർ അനുസരിച്ച് ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യം സംഘം എത്തിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രയേലിലേക്ക് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ മലയാളി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. നൂറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ചൊവ്വാഴ്ച ഇസ്രയേലിലേക്ക് പോയതെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ നൗർ ഗിലോണ്‍ അറിയിച്ചു.
അതേസമയം, ഫലസ്തീനുമായുള്ള യുദ്ധത്തിന് മുമ്ബുള്ള കരാറാണിതെന്നും തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് തൊഴിലാളികള്‍ പോയത്. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. 1,0,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേലി കമ്ബനികള്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
നിർമ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 90,000 ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രയേല്‍ സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി. സംഘർഷ മേഖലയായ ഇസ്രയേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോർപറേഷനാണ് (എൻ.എസ്.ഡി.സി) തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്.
സംഘർഷ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ആവിഷ്‌കരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നത്. ദീർഘകാലമായുള്ള ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടില്‍ വെള്ളം ചേർക്കുന്നതാണ് നടപടിയെന്നും ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തുന്നു.
സിഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) എന്നിവയും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇസ്രയേലിലേക്ക് 42,000 തൊഴിലാളികളെ അയക്കാൻ 2023 മേയില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹന്റെ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവെച്ച കരാർ റദ്ദാക്കണമെന്നും അവർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിർമ്മാണത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ കണ്‍സ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.