സിഡ്നി: ഐഎസ് ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിഡ്നിയിൽ ഭീകരാക്രമണം നടത്താൻ തയ്യാറെടുപ്പുകൾ നടത്തിയ കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി. സിഡ്നി സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെയാണ് യുവാവ് കുറ്റം സമ്മതിച്ചത്.
2024 ഓഗസ്റ്റിൽ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾക്ക് 14 വയസായിരുന്നു. വെസ്റ്റേൺ സിഡ്നിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ തീവ്രവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി വീഡിയോകൾ കണ്ടെത്തിയതായി കോടതി അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെയാണ് തീവ്രവാദ ആശയങ്ങളുമായി ഇയാൾ പരിചയപ്പെട്ടതെന്ന് കോടതിയിൽ പറഞ്ഞു. 2024ന്റെ തുടക്കത്തിൽ ടിക്‌ടോക്കിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ കാണാൻ തുടങ്ങിയതോടെ ആശയങ്ങൾ കൂടുതൽ തീവ്രമാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സിഡ്നി നഗരമധ്യത്തിലെ വിവിധ ജനത്തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ച് ഇയാൾ ഓൺലൈനിൽ ചർച്ച ചെയ്തിരുന്നതായും കോടതി കേട്ടു. സിഡ്നി ഓപ്പറ ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സംബന്ധിച്ച് ആക്രമണ സാധ്യതകൾ ചർച്ച ചെയ്തിരുന്നു.
എന്നാൽ ആക്രമണം നടത്തുന്നതിനാവശ്യമായ വസ്തുക്കൾ ശേഖരിക്കുകയോ ആക്രമണം നടപ്പാക്കുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കി.
അറസ്റ്റിന് ശേഷം താൻ തീവ്രവാദ ആശയങ്ങളിൽ നിന്ന് മാറിയതായി കൗമാരക്കാരൻ കോടതിയിൽ പറഞ്ഞു. ഐഎസ് ആശയങ്ങളെ ഇപ്പോൾ താൻ ശക്തമായി എതിർക്കുന്നുവെന്നും തന്റെ പ്രവൃത്തികളിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ മാതാപിതാക്കളോടൊപ്പം ജാമ്യത്തിലാണ് കൗമാരക്കാരൻ. മതപരമായ കൗൺസിലിംഗും മറ്റ് പിന്തുണകളും ലഭിക്കുന്നുണ്ടെന്നും അടുത്ത വർഷം പ്രാദേശിക ഹൈസ്കൂളിൽ പഠനം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും കോടതി കേട്ടു.
കേസിൽ അടുത്ത മാസം ശിക്ഷ വിധിക്കാനാണ് തീരുമാനം.


























