പതിനൊന്ന് ദിവസത്തെ ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും. കാൻസറോട് പോരുതുന്ന ചാൾസ് രാജാവ് താത്ക്കാലികമായി ചികിത്സ നിർത്തിയാണ് ഈ മാസാവസാനം ഓസ്ട്രേലിയയിലേക്കു പോകുന്നത്. യാത്രയ്ക്കായി 75 കാരനായ ചാൾസ് രാജാവിന് ഡോക്ടർമാർ അനുമതി നൽകിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, വിശ്രമ സമയം കൂടി കൂട്ടിച്ചേർക്കേണ്ടതുള്ളതിനാൽ, പൊതുപരിപാടികൾ കാര്യമായി കുറച്ചിട്ടുണ്ട്.
സിംഹാസനത്തിൽ ഇരിക്കുമ്പോൾ കാൻസർ പോലൊരു ഗുരുതരമായ രോഗത്തോട് പരസ്യമായി പോരാടുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ് രാജാവ്. തന്റെ കടമകൾ നിർവഹിക്കണം എന്ന അർപ്പണ ബോധമാണ് ഓസ്ട്രേലിയൻ സന്ദർശനവുമായി മുന്നോട്ട് പോകാൻ രാജാവിനെ പ്രേരിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഫെബ്രുവരിയിൽ രോഗനിർണയം നടത്തിയതിന് ശേഷം ചാൾസ് രാജാവിൻ്റെ ശരീരഭാരം പ്രകടമായ അളവിൽ കുറഞ്ഞിട്ടുണ്ട്. ബ്രിട്ടനുമായുള്ള ഓസ്ട്രേലിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് തന്റെ സന്ദർശനം അനിവാര്യമാണെന്ന് രാജാവ് കരുതുന്നു. ഇരു രാജ്യങ്ങളും ഈ സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലവനായി ഇപ്പോഴും അംഗീകരിക്കുന്ന 14 രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ.
എന്നാൽ, രാജാവ് രാഷ്ട്രത്തലവനായി തുടരുന്നതിനെതിരേയുള്ള വികാരം ശക്തമായിരിക്കുന്ന വേളയിൽ ഓസ്ട്രേലിയയിൽ രാജാവിന്റെ സന്ദർശനം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണഘടനാപരമായ രാജവാഴ്‌ച ഉപേക്ഷിക്കുക എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
രാഷ്ട്രത്തലവൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചാൽ താൻ ഇടപെടില്ലെന്ന് ചാൾസ് രാജാവ് വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇക്കാര്യം ഓസ്ട്രേലിയൻ പൊതുജനങ്ങൾ തീരുമാനിക്കേണ്ട വിഷയമാണെന്ന് രാജാവിൻ്റെ അസിസ്റ്റൻ്റ പ്രൈവറ്റ് സെക്രട്ടറി നഥാൻ റോസ് പറഞ്ഞു. ഈ വിഷയത്തിൽ വിവാദത്തിനില്ലെന്ന നിലപാടാണ് രാജാവ് സ്വീകരിക്കുന്നത്.
കാൻസർ രോഗനിർണയത്തിനു ശേഷമുള്ള രാജാവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പര്യടനവും രാഷ്ട്രത്തലവനെന്ന നിലയിൽ ഓസ്ട്രേലിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവുമാണിത്.
അതിനിടെ, രാജകുടുംബത്തിനുള്ളിൽ അധികാരമാറ്റം നടക്കുന്നതായി ചില സൂചനകളുമുണ്ട്. വില്യം രാജകുമാരനും കെയ്‌റ്റ് രാജകുമാരിയും അടുത്തിടെ കൂടുതലായി വെള്ളിവെളിച്ചത്തിലേക്ക് വന്നു തുടങ്ങിയത് അതിന്റെ സൂചനകളാണ് എന്നാണ് രാജകുടുംബത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
കാൻസർ ചികിത്സയിലായിരുന്ന കെയ്‌റ്റ് രാജകുമാരി തന്റെ കീമോ തെറാപ്പി ചികിത്സ അവസാനിച്ച വിവരം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അടുത്തിടെ പങ്കുവച്ചിരുന്നു.






























