തിരുവനന്തപുരം:കെഎസ്എഫ്ഇ മാനേജരായിരി വ്യാജ രേഖകൾ സമർപ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരിൽ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവിൽപ്പോയ തിരുവനന്തപുരം സ്വദേശി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. ചാല ബ്രാഞ്ച് മാനേജരായിരുന്ന കരമന സ്വദേശിയായ പി. പ്രഭാകരനെയാണ് വിജിലൻസ് സംഘം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ എപ്ലോയിമെന്‍റ് സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയായിരുന്നു ഇയാൾ ചിട്ടി തുക അനുവദിച്ചെടുത്തത്. 1993ലായിരുന്നു സംഭവം നടന്നത്. ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസെടുത്ത് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2010ൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇയാളെ വിവിധ വകുപ്പുകളിലായി ഒരുവർഷം കഠിന തടവിന് ശിക്ഷിച്ച് ഉത്തരവായെങ്കിലും പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി.
എന്നാൽ, ഹൈക്കോടതിയും ശിക്ഷ ശരി വച്ചതോടെ കോടതിയിൽ കീഴടങ്ങാതെ ഇയാൾ ഒളിവിൽപോകുകയായിരുന്നു. വർഷങ്ങൾക്ക് ശേഷവും ഇയാൾ കീഴടങ്ങാതിരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ പ്രഭാകരന്‍റെ കരമനയിലെ വീട്ടിൽ നിന്നും ഇന്ന് വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി സെൻട്രൽ ജയിലിലടച്ചു.