സംബാൽ: യുവതിയുടെ വാക്കുകേട്ട് അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവാവും ഇയാളെ പ്രേരിപ്പിച്ച യുവതിയും അറസ്റ്റിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് മുഖ്യപ്രതി പിടിയിലായത്. നിഷു തിവാരി (30), കൂട്ടുപ്രതിയെ ജഹാൻവി എന്ന അർച്ചന എന്നിവരാണ് പോലീസ് പിടിയിലായത്.
സെപ്റ്റംബർ 23-നാണ് നഖാസ പോലീസ് സ്റ്റേഷൻ പരിധിയിൽ 22 വയസ്സുള്ള അധ്യാപിക സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹ്പ ഗ്രാമത്തിന് സമീപം ആസിഡ് ആക്രമണത്തിന് ഇരയായത്. സ്‌കൂട്ടറിൽ എത്തിയ നിഷു തിവാരി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ അധ്യാപികക്ക് 20 മുതൽ 30 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക അപകടനില തരണം ചെയ്തതായി എസ്.പി. കൃഷ്ണകുമാർ അറിയിച്ചു.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ച രാത്രി കല്യാൺപൂർ ഗ്രാമത്തിന് സമീപം വെച്ച് നഖാസ പോലീസ് നിഷുവിനെ തടഞ്ഞപ്പോൾ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവെച്ചതോടെ നിഷുവിന്റെ രണ്ട് കാലുകളിലും വെടിയേറ്റു. തുടർന്ന് നിഷുവിനെ അറസ്റ്റ് ചെയ്യുകയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും രണ്ട് കാട്രിഡ്ജുകളും ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു.































