അമേരിക്കൻ സൈനിക തലപ്പത്ത് വൻ പ്രതിസന്ധി. കൂടുതൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ പുറത്തേക്ക്. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന റാണ്ടി ജോർജിന് പുറമേ മറ്റ് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൂടി പുറത്താക്കിയതായി യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. യുഎസ് ആർമി ട്രാൻസ്‌ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് തലവനായ ജനറൽ ഡേവിഡ് ഹോഡ്‌നെ, യുഎസ് ആർമി ചാപ്ലൈൻ കോർപ്‌സ് തലവൻ മേജർ ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. അതേസമയം ജോർജിന്റെ വിരമിക്കൽ പെൻ്റഗൺ സ്ഥിരീകരിച്ചെങ്കിലും, ഹോഡ്‌നെയോ ഗ്രീനിനെയോ പുറത്താക്കിയ വിവരം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പുതിയ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇനി ലക്ഷ്യമിടുന്നത് ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളാണെന്ന് ട്രംപ് പറഞ്ഞു. അടുത്തതായി പാലങ്ങൾ, പിന്നെ വൈദ്യുത നിലയങ്ങൾ എന്നിവ തകർക്കും. ട്രൂത്ത് സോഷ്യലിലെ പുതിയ പോസ്റ്റിലാണ് ട്രംപിൻ്റെ പുതിയ ഭീഷണി. ഇറാനിയൻ അടിസ്ഥാന സൗകര്യങ്ങളുടെ അവശിഷ്ടങ്ങൾ നശിപ്പിക്കാൻ യുഎസ് സൈന്യം തുടങ്ങിയിട്ടുപോലുമില്ലെന്നും ട്രംപ്. പുതിയ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നെന്ന് ഇറാൻ ഭരണകൂടത്തിനറിയാം. അത് വേഗത്തിൽ ചെയ്യണം. ലോകത്തെ ഏറ്റവും വലുതും ശക്തവുമായതാണ് അമേരിക്കൻ സൈന്യമെന്നും ട്രംപ് പറഞ്ഞു.































