വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം നികുതി ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള ഓട്ടോ മൊബൈൽ, മദ്യം, പാൽ ഉൽപന്നങ്ങളോട് ന്യായമല്ലാത്ത രീതിയിലുള്ള വിവേചനം കാണിക്കുന്നുവെന്ന് വിശദമാക്കിയാണ് വൈറ്റ് ഹൗസ് ബുധനാഴ്ച നികുതി പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയ കക്ഷി ബന്ധം തകരാറിലാവാനും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാനും കാരണമാകുന്നതാണ് ട്രംപിന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും പണപ്പെരുപ്പത്തിലേക്കും നടപടി നയിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഊർജ്ജ ഉൽപ്പന്നങ്ങൾ, മത്സ്യം, നിർണായക ധാതുക്കൾ, പൊട്ടാഷ് എന്നിവയെ ഈ പുതിയ കസ്റ്റംസ് നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ കാനഡയിലെ കാട്ടുതീ കാരണം അമേരിക്കയിലെ വായുനിലവാരം മോശമായതിനെത്തുടർന്ന്, കാനഡയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ട്രംപ് തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. കാനഡ തങ്ങളുടെ വനമേഖലകളെ വേണ്ട രീതിയിൽ പരിപാലിക്കുന്നില്ല, ഇത് മൂലം മോശം വായു ശ്വസിക്കേണ്ടി വരുന്നത് അമേരിക്കക്കാരാണ്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും രൂക്ഷമായ ഭാഷയിലാണ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വിശദമാക്കിയത്.
കാനഡയുടെ പ്രധാനമന്ത്രി മാക്ക് കാർണിക്കൊപ്പം ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ മത്സരം നിരീക്ഷിച്ചതിന് പിന്നാലെയാണ് തീരുമാനം എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ സൂചനകളാണ് ഈ പുതിയ പ്രഖ്യാപനം നൽകുന്നത്.




























