ഷാർജ∙ നാട്ടിലുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും, മരുഭൂമിയിലെ ഏകാന്തതയിലേക്ക് സ്വന്തം ജീവിതത്തെ ഒളിപ്പിച്ച് അവസാന നാളുകളിൽ പാർക്കിലെ തണുപ്പിലും ചൂടിലും കഴിഞ്ഞുകൂടി ഈ ലോകത്തോട് വിടപറഞ്ഞ മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകുന്നു.
കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മരിച്ചത്. വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്നതിനാൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമാകാതെപോകുന്നത്.
ഷാജഹാന്റെ സൗദിയിലുള്ള മകനോ നാട്ടിലുള്ള മകളോ എത്തിയ ശേഷം നടത്തുന്ന ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഷാർജ പൊലീസ് മൃതദേഹം വിട്ടൂതരികയുള്ളൂ എന്ന് ലീഗൽ സ്ഥാപന പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ലബീബ് അറിയിച്ചു. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
എന്നാൽ, പ്രവാസ ലോകത്ത് ഞെട്ടലുണ്ടാക്കിയ ഇത്തരമൊരു മരണം റിപോർട്ട് ചെയ്യപ്പെട്ടിട്ടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റോ ഷാർജ ഇന്ത്യൻ അസോസിയേഷൻ പോലുള്ള സംഘടനകളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് പ്രവാസി സമൂഹത്തിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
ഈ മാസം മൂന്നിന് വൈകിട്ട് അഞ്ചോടെയാണ് ഷാജഹാന്റെ മരണം സംഭവിച്ചത്. എന്നാൽ പാർക്കിലെ ബെഞ്ചിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപതോടെ പ്രദേശവാസികളിലാരോ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രവാസത്തിന്റെ നീറുന്ന വഴികളിൽ സ്വന്തം ബന്ധങ്ങളെല്ലാം അറുത്തുമാറ്റിയായിരുന്നു ഷാജഹാന്റെ അവസാന നാളുകൾ. പാർക്കിലെ ചൂടും തണുപ്പുമേറ്റ് ശരീരത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചിരുന്നതിനാൽ തിരിച്ചറിയൽ പരിശോധന കൃത്യമായി നടത്താൻ സാധിച്ചിരുന്നില്ല. കൂടാതെ, പാസ്പോർട്ടിലെയും നാട്ടിലെ രേഖകളിലെയും വിവരങ്ങൾ തമ്മിൽ ഒത്തു ചേരാത്തതും തടസ്സമായി. എന്നാൽ പിന്നീട് ഇതെല്ലാം ശരിയാക്കിയെങ്കിലും അടുത്ത രക്തബന്ധമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്തി ഫലം പോസിറ്റീവായാൽ മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ എന്നും ലബീബ് പറഞ്ഞു.
ബന്ധങ്ങൾ ഉപേക്ഷിച്ച്, തനിച്ചൊരു യാത്ര
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ കഥ പറയാനുണ്ടായിരുന്നു ഷാജഹാന്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തി ഡ്രൈവറായി ഒരു പതിറ്റാണ്ടോളം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപ് പുതിയ വീസയിൽ യുഎഇയിലേക്ക് വന്നെങ്കിലും കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയാറായില്ല. സ്വന്തം മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹത്തിന് പോലും അദ്ദേഹം നാട്ടിലേക്ക് പോയില്ല.
ഷാർജയിലെ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബരായ മറ്റ് അനേകം പ്രവാസികളെപ്പോലെ ഷാജഹാന്റെയും ജീവിതം. പള്ളിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയും കാണുന്നവർ നീട്ടുന്ന കാരുണ്യത്തിന്റെ ഭക്ഷണം കഴിച്ചും അദ്ദേഹം ദിവസങ്ങൾ തള്ളിനീക്കി. കടുത്ത പ്രമേഹബാധിതനായിരുന്നിട്ടും ചികിത്സ തേടാനോ മരുന്നുകൾ കഴിക്കാനോ അദ്ദേഹം കൂട്ടാക്കിയില്ല.
∙ഓർമയിൽ നീറുന്ന ആ കണ്ടുമുട്ടൽ
ഷാർജയിലെ ഇൻഷുറൻസ് കമ്പനി ജീവനക്കാരിയും സാമൂഹികപ്രവർത്തകയുമായ കരുനാഗപ്പള്ളി സ്വദേശി മായയുടെ ഓർമകളിലും ഷാജഹാന്റെ നിശബ്ദ സാന്നിധ്യമുണ്ട്. റോളയിലെ റസ്റ്ററന്റിൽ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് മായ ഷാജഹാനെ ആദ്യമായി കാണുന്നത്. വിശന്നു തളർന്നിരുന്ന അയാൾക്ക് അന്ന് ഭക്ഷണം വാങ്ങി നൽകിയ മായ, പിന്നീട് പലപ്പോഴും അദ്ദേഹത്തിന് ആഹാരമെത്തിച്ചു കൊടുത്തു.
ഒരിക്കൽ ഷാജഹാൻ തന്റെ ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ മായയ്ക്ക് കൈമാറി. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് ഷൈലജയോടും മകളോടും സംസാരിച്ചു. സൗദിയിലുള്ള മകൻ ആഷിഖും മായയുമായി സംസാരിച്ചപ്പോഴാണ് ആ കുടുംബത്തിന്റെ കണ്ണീരണിയിക്കുന്ന കഥ പുറത്തറിയുന്നത്. ഭർത്താവ് തങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണെന്നും ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണെന്നും അവർ പറഞ്ഞു. ഷാജഹാന് യുഎഇയിലേക്ക് വരാനുണ്ടായ കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയായിരുന്നു ആ കുടുംബം. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിച്ചുകൂടെ എന്ന് മായ സ്നേഹത്തോടെ ചോദിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. അതിനുശേഷം മായയുടെ മുന്നിൽപ്പെടാതെ മാറിനടക്കാനായിരുന്നു ഷാജഹാന്റെ ശ്രമം. ഷാർജയിലെ ചില മലയാളി സംഘടനകളെ ഷാജഹാന്റെ കാര്യം അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
പാർക്കിനടുത്ത് താമസിക്കുന്ന മായയുടെ ഒരു കൂട്ടുകാരിയാണ് പാർക്കിൽ ഒരു മലയാളി മരിച്ചതായും മൃതദേഹം കൊണ്ടുപോകുന്നതായും അറിയിച്ചത്. സംശയം തോന്നിയ മായ, പഴയ ഫോൺ നമ്പർ വഴി നാട്ടിൽ ബന്ധപ്പെട്ട് പാസ്‌പോർട്ട് കോപ്പിയും ചിത്രവും അയച്ചുകൊടുത്താണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
വാപ്പയുടെ മുഖം അവസാനമായി കാണണം
ഷാജഹാന്റെ മരണം സ്ഥിരീകരിച്ചതുമുതൽ നാട്ടിലുള്ള മകൾ തസ്നിം കരച്ചിൽ അടക്കാനാവാതെ കഴിയുകയാണ്. ഏഴ് വർഷം മുൻപാണ് വാപ്പയെ അവസാനമായി കണ്ടതെന്നും അവസാനമായി ആ മുഖമൊന്നു കാണാൻ സഹായം വേണമെന്നും കണ്ണീരോടെ തസ്നിം അപേക്ഷിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ യുഎഇയിലെ സന്നദ്ധ സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും ചെയ്തുതരണമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. എന്നാൽ നിരാശയായിരുന്നു ഫലം. പ്രവാസത്തിന്റെ ഏതോ നിഗൂഢമായ മുറിവുകൾ ഉള്ളിലൊതുക്കി, ആരും അറിയാതെ പോയ ആ പ്രവാസി ഒടുവിൽ വിടവാങ്ങുമ്പോൾ, വിധി ബാക്കിവച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ നിലയ്ക്കുകയാണ് ഒരു ആയുസ്സിന്റെ കഥ.





























