തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. അതേസമയം, ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യൽ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു. ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം.
പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു. എസ്ഐടി കണ്ടത് താൻ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയിൽ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. താൻ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദം. പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകിയെന്നും പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഡി മണി പറഞ്ഞു.
ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ രാവിലെയോടെയാണ് എസ്ഐടിയുടെ നിർണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങൾ കനത്തു. പക്ഷേ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു. ബാലമുരുകനെന്ന തൻറെ സുഹൃത്തിൻെറ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് തേടിയാണ് പൊലീസ് എത്തിയതെന്നുമാണ് ഇയാളുടെ വാദം. കണ്ടത് യഥാർത്ഥ ഡി മണിയല്ലേ എന്നായി പിന്നെ സംശയങ്ങൾ. പക്ഷേ പ്രവാസി വ്യവസായി എസ്ഐടിയോട് പറഞ്ഞത് ഇയാൾ തന്നെയാണ് ഒറിജിനൽ ഡി മണിയെന്നാണ്. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ഹാജാരകാൻ നോട്ടീസ് നൽകിയാണ് എസ്ഐടി തിരിച്ചത്. മണിയുടെ സഹായി വിരുതനഗർ സ്വദേശി ശ്രീകൃഷ്ണൻറെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. മണിയുടെ മൊഴികളിൽ ദുരൂഹത ബാക്കിയുണ്ട്.































