കാൻബെറ: ഓസ്‌ട്രേലിയയിലെ പുകയില എക്സൈസ് നികുതി അടിയന്തരമായി വെട്ടിക്കുറയ്ക്കണമെന്ന് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ ആവശ്യപ്പെട്ടു. രാജ്യത്ത് വർദ്ധിച്ചുവരുന്ന പുകയില കരിഞ്ചന്ത ഇല്ലാതാക്കാൻ നിലവിലെ ലേബർ സർക്കാരിന്റെ നയങ്ങൾ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാടുകൾ “ബുദ്ധിശൂന്യമാണ്” എന്നും ഹാൻസൺ വിമർശിച്ചു.
വൺ നേഷൻ പാർട്ടി അധികാരത്തിൽ വന്നാൽ പുകയില നികുതിയുടെ ഘടന പൂർണ്ണമായും മാറ്റിയെഴുതുമെന്ന് ഹാൻസൺ വ്യക്തമാക്കി.അമിതമായ നികുതി കാരണം നിയമപരമായ സിഗരറ്റുകളുടെ വില കുത്തനെ ഉയർന്നു. ഇത് ക്രിമിനൽ സംഘങ്ങൾക്ക് വൻ ലാഭം കൊയ്യാനുള്ള കരിഞ്ചന്തയ്ക്ക് വഴിയൊരുക്കിയതായി അവർ ചൂണ്ടിക്കാട്ടി. പുകയില കരിഞ്ചന്ത കാരണം ഓസ്‌ട്രേലിയൻ സർക്കാരിന് കോടിക്കണക്കിന് ഡോളറിന്റെ നികുതി വരുമാനമാണ് നഷ്ടപ്പെടുന്നത്.പുകയില കരിഞ്ചന്ത തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിൽ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് പരാജയപ്പെട്ടതായും ഹാൻസൺ കുറ്റപ്പെടുത്തി. എന്നാൽ, കരിഞ്ചന്തയ്ക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.






























