കൊച്ചി: സോളാർ പീഡനക്കേസില്‍ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.
വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്. കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളിയത്.
വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതും വ്യാജമാണെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരായ കേസിലെ സിബിഐയുടെ നിലപാട് എന്തായിരിക്കുമെന്നതില്‍ ഏറെ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നു.