യാത്രകള്‍ ഇന്ന് പലവിധമാണ്. കരയില്‍ തന്നെ റോഡുകളും റെയിലുകളും കടന്ന് മാഗ്നെറ്റിക് റെയിലുകളിലേക്കും മറ്റും പാതകള്‍ വളര്‍ന്നു. അതിനിടെയാണ് സ്പെയിനില്‍ നിന്നും അടുത്തകാലത്തായി നവീകരിച്ച ഒരു അതിവേഗ റെയില്‍വേ പാതയിലൂടെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സംഭവം സ്പെയിനിലെ ഒരു അതിവേഗ പാതയിലൂടെ 3,475,000,000 പൗണ്ട് (ഏകദേശം 35,000 കോടി രൂപ) ചെലവഴിച്ച് പുതിയൊരു ട്രെയിന്‍ ഓടിച്ചതായിരുന്നു മാഡ്രിഡിൽ നിന്ന് ഗിജോണിലേക്കുള്ള യാത്രയിലെ മൂന്ന് മണിക്കൂര്‍ സമയവും ട്രെയിന്‍ കുലുങ്ങിക്കുലുങ്ങിയായിരുന്നു സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ പെട്ടെന്ന് തന്നെ വൈറലായി.
അലക്‌സ് സാഞ്ചസ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട്, സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ കമ്പനിയായ റെൻഫെയെയും സ്‌പെയിനിലെ പൊതുമരാമത്ത് ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്‍റയെയും ടാഗ് ചെയ്ത്, ട്രെയിന്‍ ‘ബൗൺസ്’ ചെയ്യുകയാണെന്ന് എഴുതി. ഒപ്പം ഈ റൂട്ടിലൂടെയുള്ള തന്‍റെ ആദ്യ യാത്രയല്ല ഇതെന്നും ഇതിന് മുമ്പുള്ള യാത്രകളില്‍ ഒരിക്കലും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം പ്രശ്നം ട്രെയിനിനാണെന്നും ട്രാക്കിലല്ലെന്നും അദ്ദേഹം എഴുതി. ട്രാക്കിനാണെങ്കില്‍ മറ്റ് ട്രെയിനുകള്‍ക്കും ഈ പ്രശ്നം ഉണ്ടാകേണ്ടതാണെന്ന് അലക്സ് ചൂണ്ടിക്കാണിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ റെൻഫെ, ക്ഷമാപണവുമായി രംഗത്തെത്തി. ഒപ്പം ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവച്ചെന്നും അറിയിച്ചു































