കോവിഡും ശ്വാസകോശ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ലോകാരോഗ്യ സംഘടന.
വൈറസുകള്‍ പെരുകുകയും രൂപവ്യത്യാസം സംഭവിച്ച് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. നിരീക്ഷണം ശക്തമാക്കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയുമാണ് ഇവയെ നേരിടാനുള്ള പോംവഴി.
സമീകാലത്തുണ്ടായ കോവിഡ്-19, ശ്വാസകോശ രോഗങ്ങള്‍ വര്‍ധനവിന്‌റെ കാരണവും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു വിഡിയോയും ലോകാരോഗ്യസംഘടന കോവിഡ്-19 ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോ പങ്കുവച്ചു.
കോവിഡ്-19, ജെഎന്‍ 1 ഉപവകഭേദം എന്നിവയെ ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്. ഈ അവധിക്കാലത്ത് എല്ലാവരും സ്വയം കരുതലെടുക്കണമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ലോകാരോഗ്യ സംഘടന പറയുന്നു.ഒരുകൂട്ടം രോഗാണുക്കളാണ് ലോകം മുഴുവനുമുണ്ടായ ശ്വാസകോശരോഗങ്ങളുടെ വര്‍ധനവിനു കാരണമായതെന്ന് മരിയ പറഞ്ഞു. കോവിഡ്-19, ഫ്‌ലൂ, റൈനോവൈറസ്, മൈക്രോപ്ലാസ്മ ന്യുമോണിയെ, മറ്റ് സാര്‍സ് കോവ് 2 വൈറസുകള്‍ തുടങ്ങിയ രോഗകാരികള്‍ കാരണമുള്ള രോഗങ്ങള്‍ ലോകമെമ്ബാടും പടരുന്നുണ്ട്. ബിഎ.2.86ന്‌റെ ഉപവകഭേദമായ ജെഎന്‍.1 ഇപ്പോഴുണ്ടെന്നും ഇതിന്‌റെ വ്യാപനം തുടരുകയാണെന്നും മരിയ പറയുന്നു.
അവധിക്കാലത്തോടനുബന്ധിച്ചുള്ള കൂട്ടംച്ചേരലുകള്‍, മറ്റ് അണുബാധകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇപ്പോഴുണ്ടായ കോവിഡ്-19 വര്‍ധനവിനു പിന്നിലുണ്ട്.
കോവിഡ്-19 മാത്രമല്ല, മറിച്ച് ഇന്‍ഫ്‌ളുവന്‍സ, മറ്റ് വൈറല്‍- ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയും വ്യാപകമായി പടരുന്നുണ്ട്. ലോകത്തിന്‌റെ പല ഭാഗങ്ങളും ശൈത്യകാലത്തിലേക്കു കടന്നതോടെ അവധിക്കാലത്തോടനുബന്ധിച്ച് ആളുകളുടെ ഒത്തുചേരലുകളും ആരംഭിച്ചിട്ടുണ്ട്. അടച്ച മുറിയിലും വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലുമുള്ള ഒത്തുചേരലുകള്‍ രോഗസാധ്യത കൂട്ടുകയാണ്. ആളുകള്‍ക്കിടയിലും വായുവിലും രോഗകാരികള്‍ക്ക് കാര്യക്ഷമമായി പടരാനുള്ള സാഹചര്യമുണ്ട്.
വൈറസിന് രൂപമാറ്റം സംഭവിച്ച് വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണ് കോവിഡ് കേസുകളുടെ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിലവിലെ കേസുകളില്‍ 68 ശതമാനവും കൊറോണ വൈറസിന്‌റെ എക്‌സ്ബിബി ഉപവകഭേദം ജെഎന്‍1 കേസുകളാണെന്നും മരിയ വിശദീകരിച്ചു.
നിലവില്‍ കോവിഡ്-19ന്‌റെ വര്‍ധനവിനും വിവിധ രാജ്യങ്ങളില്‍ പടരുന്നതിനു പിന്നിലും നിരവധി വ്യത്യസ്ത ഘടകങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ എക്‌സ്ബിബിയുടെ ഉപവകഭേദം പടരുന്നുണ്ട്. ആഗോളതലത്തില്‍ 68 ശതമാനമോ അതില്‍ കൂടുതലോ സീക്വന്‍സുകള്‍ എക്‌സ്ബിബിയുടേതായി ഉണ്ട്. മറ്റൊരു വകഭേദം ബിഎ.2.886 ആണ്. ഇതിന്‌റെ ഉപവകഭേദം ജെഎന്‍1 ആണ് ഇപ്പോള്‍ പടരുന്നത്. മറ്റ് ഒമിക്രോണ്‍ ഉപവിഭാഗങ്ങളില്‍ കണ്ടതിന് സമാനമായ ഗുരുതര രോഗസാധ്യത ജെഎന്‍1ലും തള്ളിക്കളയാനാകില്ല. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശം തേടാനും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധമാര്‍ഗങ്ങളായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കുക തുടങ്ങിയവ എല്ലാവരും പിന്തുടരണം. രോഗാണുബാധയുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കുന്നതിനും കോവിഡ്-19 വാക്‌സിന്‍ സഹായിക്കും. ഇതുവരെയുള്ള വിവരം അനുസരിച്ച് നിലവിലുള്ള വാക്‌സിന്‍ ജെഎന്‍1നെതിരെയും ഫലപ്രദമാണ്- മരിയ പറഞ്ഞു.
അതിനിടെ, ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക്സ് കണ്‍സോര്‍ഷ്യം നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ കോവിഡിന്റെ ജെഎന്‍.1 ഉപവിഭാഗത്തിന്‌റെ ഒരു കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യവും ആശുപത്രി സന്നദ്ധതയും വിലയിരുത്തുന്ന ഒരു മോക്ക് ഡ്രില്‍ സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ഈ മോക്ഡ്രില്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 18-ന് പൂര്‍ത്തിയാകും.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കോവിഡ് കേസുകളും ലഘുലക്ഷണങ്ങളോടെ ഉള്ളതായിരുന്നു. കോവിഡ്-19 വകഭേദങ്ങളുമായി ബന്ധപ്പെട്ടുള്ള സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ജീനോമിക് ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യ സാര്‍സ് കോവ്2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ഇന്ത്യയിലെ കോവിഡ്19 ന്റെ ജീനോമിക് വശങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില്‍ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചില സന്ദര്‍ഭങ്ങളില്‍ ചെറിയ ദഹന പ്രശ്‌നങ്ങള്‍ എന്നിവയാണ് ഉള്ളത്. മിക്ക രോഗികളും ഈ നേരിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇത് സാധാരണയായി നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മെച്ചപ്പെടുന്നതായും രോഗികള്‍ പറയുന്നു.
ഇന്നലെ രാവിലെ എട്ട് മണി വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവര്‍ 1701 ആണ്. ഇതില്‍ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1523 ആണ്. 99 കേസുകളാണ് പുതിയതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും തീവ്രമായ ലക്ഷണങ്ങളില്ലാത്തതും വിശ്രമം കൊണ്ടു തന്നെ മാറുന്നതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.






























