തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് നടക്കും. രാവിലെ 11:30 ന് ഓൺലൈൻ ആയാണ് യോഗം ചേരുക. മാലിന്യ കയത്തില്‍ വീണ് ശുചീകരണ തൊഴിലാളി ജോയിയുടെ ജീവൻ നഷ്ടമായതോടെയാണ് സർക്കാർ അടിയന്തരമായി യോഗം വിളിച്ചത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം – റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം എൽ എമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന റെയിൽവേ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം,
അതേസമയം ജോയിയുടെ കുടുംബത്തിന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പറേഷൻ ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും വ്യക്തമാക്കി.































