കൊല്ലം: അജയകുമാറിന്റെ ആത്മഹത്യയിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മകളുടെയും ഭാര്യയുടെയും പരാതിയെ തുടർന്നാണ് പൊലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി നാല് പേർക്കെതിരെ കേസെടുത്തത്. മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന്റെ പേരിൽ നാലംഗ മദ്യപ സംഘം അജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയ്യതി ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെ എത്തിയ അജയകുമാര്‍ സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഘം അജയകുമാറിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. പൊലീസില്‍ കേസ് നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയാറായില്ല. പിറ്റേന്ന് രാത്രിയിലാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മര്‍ദ്ദനത്തിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)