ദില്ലി: വടക്ക്-പടിഞ്ഞാറൻ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട ഏകദേശം നാല് കോടി രൂപയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. സുൽത്താൻപുരി നിവാസിയായ കുസുമം എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ മയക്കുമരുന്ന് റാണി എന്നാണ് ഇവരെ പൊലീസ് വിശേഷിപ്പിക്കുന്നത്.
ഈ വർഷം മാർച്ചിൽ കുസുമത്തിന്റെ വീട്ടിൽ നടന്ന പൊലീസ് റെയ്ഡിൽ ഇവരുടെ മകൻ പിടിയിലാവുകയും മയക്കുമരുന്ന്, പണം, ഒരു ആഢംബര എസ്‌യുവി എന്നിവ കണ്ടെത്തുകയും ചെയ്തതുമുതൽ കുസുമം ഒളിവിലാണ്. അതിനുശേഷം ഇവരെ കണ്ടെത്താനായിട്ടില്ല. നടപടികളുടെ ഭാഗമായി പൊലീസ് എട്ട് സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിൽ ഏഴെണ്ണം സുൽത്താൻപുരിയിലും ഒരെണ്ണം രോഹിണിയിലെ സെക്ടർ 24-ലുമാണ്. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണ് ഈ സ്വത്തുക്കൾ വാങ്ങിയതെന്ന് അധികൃതർ കരുതുന്നു.































