മലപ്പുറം: നിലമ്പൂരിൽ എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കൽ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം പ്രതിക്ക് ഒന്നരവർഷം സാധാരണ തടവ് കൂടി അധികം അനുഭവിക്കണം.
2019 ഡിസംബർ 11നാണ് നാടിനെ നടുക്കിയ ക്രൂര പീഡനം നടന്നത്. അതിജീവിത ഉൾപ്പെടെയുള്ള കുട്ടികളെ സ്ഥിരമായി ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് കൊണ്ടുപോവുന്നതും തിരിച്ചുകൊണ്ടുവരുന്നതും നിഷാദായിരുന്നു. സംഭവ ദിവസം സ്കൂൾവിട്ട് കുട്ടികളെ തിരിച്ചുകൊണ്ടു വരുന്നതിനിടെ മറ്റു കുട്ടികളെ വീടുകളിൽ ഇറക്കിയ ശേഷം എട്ടുവയസുകാരിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.































