കൊച്ചി:സിപിഎം ഭരണത്തിലുള്ള തൃശ്ശൂർ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിൽ അന്വേഷണം പൂഴ്ത്തി സഹകരണ വകുപ്പും പൊലീസും. ബെനാമി പേരുകളിൽ ലോൺ തട്ടിയ 15 പേർക്കെതിരെ അസിസ്റ്റന്‍റ് സെക്രട്ടറി ഒല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ മാസങ്ങളായിട്ടും അന്വേഷണമില്ല. ഒല്ലൂർ വില്ലേജിലെ കുട്ടനെല്ലൂരും അഞ്ചേരിയുമുൾപ്പെടുന്ന പ്രദേശത്ത് പ്രവർത്തന പ്രാഥമിക സഹകരണ സംഘത്തിന്‍റെ ബാങ്കിലാണ് ക്രമക്കേട് നടന്നത്.152 കോടിയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്കിൽ 2016 മുതലാണ് വായപ തട്ടിപ്പ് നടന്നത്.
ബാങ്ക് പരിധിയിൽ നിന്നും കിലോമീറ്ററുകൾ അകലെ പാണഞ്ചേരി വില്ലേജിലെ രായിരത്ത് സുധാകരന്‍റെ പേരിലുള്ള 80 സെന്‍റ് ഭൂമി ഈടായി വെച്ച് സുധാകരനുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് 6 പേരുടെ വിലാസത്തിൽ ഒരു കോടി 60ലക്ഷമാണ് ലോണായി അനുവദിച്ചത്. നിലവിൽ പലിയശയടക്കം മൂന്ന് കോടി ഏഴ് ലക്ഷമാണ് ബാങ്കിന് കിട്ടാനുള്ളത്.പക്ഷെ ഒന്നും കിട്ടിയില്ല. ബാങ്കിന് നൽകിയ വിലാസത്തിൽ സുധാകരനടക്കം 7 പേരും കുട്ടനെല്ലൂരിലെ താമസക്കാരാണ്. എന്നാല്‍, യഥാർത്ഥ വിലാസം ഇതുമായി പുലബന്ധമില്ലാത്തതാണ്. അംഗത്വ അപേക്ഷകൾ കൃത്യമായി പൂരിപ്പിക്കുകയോ,ഈടായിവെച്ച ഭൂമിയ്ക്ക് മൂല്യമുണ്ടോ എന്ന് പോലും നോക്കാതെയാണ് ഭരണസമിതി വായ്പ നൽകിയിട്ടുള്ളത്. പണം തിരിച്ചടവിനായി സുധാകരനെ ബാങ്ക് അധികൃതർ സമീപിച്ചപ്പോൾ, തന്‍റെ പേരിലുള്ളത് 60 ലക്ഷം രൂപയുടെ ലോൺ മാത്രമാണെന്നും മറ്റ് വായ്പയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് ലഭിച്ച മറുപടി.
രായിരത്ത് സുധാകരൻ മാത്രമല്ല, ഉപേക്ഷിച്ച പാറമട പണയപ്പെടുത്തി ചൂണ്ടൽ സ്വദേശി സത്യൻ നേടിയത് 1 കോടി 25 ലക്ഷമാണ്. ഭൂമിയുടെ മതിപ്പുവില 40 ലക്ഷം മാത്രമായിരിക്കെയാണ് ഒരു കോടി 25 ലക്ഷം ലോണായി അനുവദിച്ചത്. അഞ്ച് വ്യാജ പേരുകളിലാണ് ലോൺ നൽകിയിട്ടുള്ളത്. സമാനമായ രീതിയിൽ 14 പേർ വേറെയമുണ്ട്. സിപിഎം ഏറിയാ കമ്മിറ്റി അംഗമായ റിക്സൻ പ്രിൻസിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്താണ് ക്രമക്കേടുകളെല്ലാം നടന്നത്.നിലവിൽ 130 കോടിയുടെ നിക്ഷേപവും 136 കോടി വായ്പയുമാണ് ബാങ്കിനുള്ളത്.ഇതിൽ 70 ശതമാനം വായപയും ബാങ്ക് പരിധിയ്ക്ക് പുറത്ത് നൽകിയ കിട്ടാക്കടമാണ്.ബാങ്കിനെ കടക്കെണിയിലാക്കിയ ഈ ക്രമക്കേടിൽ ഓഡിറ്റ് റിപ്പോർട്ടുണ്. സഹകരണ ജോ. റജിസ്ട്രാറുടെ അന്വഷണവും നടന്നു. പക്ഷെ ഭരണസമിതി അംഗങ്ങൾക്കെതിരെ ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല.






























