കലവൂർ: ആലപ്പുഴ കലവൂരിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന 13 വയസുകാരൻ പ്രജിത് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എന്തിനാണ് ആ 13കാരൻ ജീവനൊടുക്കിയത് ? മാതാപിതാക്കളുടെ ആരോപണവും പരാതിയും ചെന്നെത്തുന്നത് സ്കൂൾ അധികൃതർക്ക് എതിരെയാണ്.
ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കാട്ടൂർ വിസിറ്റേഷൻ സ്കൂൾ അധികൃതർ. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള് മൈക്കിൽ അനൗണ്‍സ്മെന്‍റ് നടത്തി. ഉടന് കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു.
വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട്പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കൾ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തൊട്ടു പിറകെ രേഷ്മ,ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്‍റെ അച്ഛന്‍ മനോജ് പറഞ്ഞു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സോഫിയ കുടുംബത്തിന്‍റെ ആരോപണങ്ങൾ നിഷേധിച്ചു. പിറ്റേ ദിവസം അഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്ന് സിസ്റ്റര് സോഫിയ പറഞ്ഞു. എന്തായാലും പ്രജിത്തിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.






























