കാൻബറ: ഈ വർഷത്തെ ഈസ്റ്റർ ഞായറാഴ്ച ട്രാൻസ്ജെൻഡർ ദിനമായി പ്രഖ്യാപിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാപക വിമർശനം ഏറ്റുവാങ്ങുന്നതിനിടെ സമാന വിഷയത്തിൽ തിരിച്ചടി നേരിട്ട് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഓസ്ട്രേലിയയിൽ ഈസ്റ്റർ ആശംസകൾക്കു പകരം രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ പാർലമെന്റ് അംഗമായ പെന്നി വോങ് സമൂഹ മാധ്യമത്തിൽ ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നൽകിയത്.
ട്രാൻസ്ജെൻഡർ പതാകയുടെ ചിത്രം പങ്കിട്ടതിനൊപ്പം ആൽബനീസി ലേബർ സർക്കാർ ഓസ്ട്രേലിയയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം നിൽക്കുന്നു എന്ന അടിക്കുറിപ്പിലാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. ക്രൈസ്തവരുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ ഈസ്റ്റർ ദിനം ഓസ്ട്രേലിയയിലെ എല്ലാ പള്ളികളും ഏറ്റവും ഭക്ത്യാദരപൂർവം ആഘോഷിക്കാറുണ്ട്. മതഭേദമന്യേ എല്ലാ ജനപത്രിനിധികളും ആംശസകളും ഈസ്റ്റർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കണമെന്ന പെന്നി വോങ്ങിൻ്റെ നിലപാടിനെതിരേ വിമർശനം ശക്തമാണ്.
സൗത്ത് ഓസ്ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് പെന്നി വോങ്. ആറായിരത്തിലേറെ പേരാണ് പെന്നി വോങ്ങിൻ്റെ നിലപാടിനെ വിമർശിച്ച് പ്രതികരിച്ചത്.
ഞായറാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രി ആന്റണി അൽബാനീസിയുടെ ഈസ്റ്റർ സന്ദേശം ഇങ്ങനെയായിരുന്നു – ‘പ്രതീക്ഷയുടെയും നവീകരണത്തിന്റെയും സമയമാണ് ഈസ്റ്റർ. ഇവിടെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഇത് പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു നിമിഷമാണ്’.
ഈസ്റ്റർ ദിനം ട്രാൻസ്ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി ദിനമായി പ്രഖ്യാപിച്ച ജോ ബൈഡനാണ് ആദ്യം വിമർശനം നേരിട്ടത്. റോമൻ കത്തോലിക്കനായ പ്രസിഡന്റ് ബൈഡൻ മതത്തോട് കൂറില്ലാത്തവനാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
ഈസ്റ്റർ മുട്ടകൾ സമർപ്പിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കിയ വൈറ്റ് ഹൗസ് നടപടി ഭയാനകവും അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കരോടും ക്രിസ്ത്യാനികളോടും ബൈഡൻ മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കാർ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്സ് പറഞ്ഞു. ബൈഡൻ കുർബാനയിൽ പങ്കെടുക്കുകയും കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2021-ൽ അദ്ദേഹം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ കാണുകയും ചെയ്തെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ബൈഡന്റെ രാഷ്ട്രീയ നിലപാടുകളും ഗർഭച്ഛിദ്രത്തിനായി സ്ത്രീകൾക്ക് പിന്തുണ നൽകുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.






























