ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കൾ. 24കാരനായ കരൺബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.
ജലന്ധർ ജില്ലയിലെ നകോദർ പട്ടണത്തിലാണ് കരൺബീറിൻ്റെ കുടുംബം താമസിക്കുന്നത്. കരൺബീറിൻ്റെ സഹോദരി വിദേശത്താണ് താമസം. മൊഹാലിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഇയാൾ ആർടിഒ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ ഒരു സ്ത്രീയുടെ പ്രശ്നത്തെ ചൊല്ലി വഴക്കുണ്ടായെന്നും പ്രതികൾ ഇരുവരും ചേർന്ന് കരൺബീർ സിങ്ങിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിഎസ്പി ബാൽ പറഞ്ഞു. എന്നാൽ പ്രതികൾ കരൺബീറിനെ കാറിൽ സോഹാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരൺബീർ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ഇരുവരും കാർ ഉപേക്ഷിച്ച് ആശുപത്രി വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും ഡിഎസ്പി ബാൽ പറഞ്ഞു.






























