ദില്ലി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് യാത്രാമൊഴി. ഭാര്യ അമൃതയും മക്കളും കുടുംബവും കണ്ണീരോടെ യാത്ര പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് മസ്കത്തിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങിയത്. രണ്ട് തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാർത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണ വാർത്തയാണ്.
രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. ഇഞ്ചക്കലിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ഒടുവിൽ ചർച്ച നടത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.






























