തിരുവനന്തപുരം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അഗീകരിക്കില്ലെന്നും ലീഗ് ശ്രമം മതവികാരം ആളിക്കത്തിക്കാനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇന്നലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമർശിച്ചത്.
തങ്ങളെ വിമര്‍ശിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടോയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ ചോദിച്ചത്. പാണക്കാട് തങ്ങൾ വിമർശനാതീതനാണെന്ന് പറയാനാവില്ല. ഗാന്ധിജിയേയും യേശു ക്രിസ്തുവിനേയും ശ്രീരാമനേയും മോദിയേയുമെല്ലാം വിമർശിക്കുന്നില്ലേ. പാണക്കാട് തങ്ങളെ മാത്രം വിമർശിക്കാൻ പാടില്ലെന്ന് എഴുതിവെച്ചിട്ടുണ്ടോ. അങ്ങനെയൊന്നും പറ്റില്ല. ജനാധിപത്യത്തിൽ എല്ലാവരും വിമർശനത്തിന് വിധേയരാവേണ്ടവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സുരേന്ദ്രൻ്റേതും ഒരേ ശബ്ദമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് ലീഗ് നേതാവ് കെഎം ഷാജിയുടെ മുന്നറിയിപ്പ്.






























