ക്യാൻബറ : ഓസ്‌ട്രേലിയയിലെ ലിബറൽ പാർട്ടിയും നാഷനൽ പാർട്ടിയും തമ്മിലുള്ള ദീർഘകാല സഖ്യം പിളർന്നിരിക്കുകയാണ്. 2025 മേയ് 3-നു നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനെ തുടർന്ന്, നാഷനൽ പാർട്ടി നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് സഖ്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു.
ഈ പിളർപ്പിന് പ്രധാനമായും ന്യുക്ക്ലിയർ എനർജി, സൂപ്പർമാർക്കറ്റുകളുടെ ഡിവെസ്റ്റിച്ചർ അധികാരങ്ങൾ, റിജിനൽ ഫണ്ടുകൾ, ടെലികോം മെച്ചപ്പെടുത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട നയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമായത്. നാഷനൽ പാർട്ടി സ്വതന്ത്രമായി പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഭാവിയിൽ ലിബറൽ പാർട്ടിയുമായി സഹകരിക്കാൻ തയാറാണെന്ന് ലിറ്റിൽപ്രൗഡ് വ്യക്തമാക്കിയിട്ടുണ്ട് . ഇതോടെ ലിബറൽ പാർട്ടി ഒറ്റയ്ക്ക് പ്രതിപക്ഷമായി തുടരേണ്ടി വരും.
ക്വീൻസ്‌ലാൻഡിൽ ലിബറൽ-നാഷനൽ പാർട്ടി (LNP) സംയുക്തമായി പ്രവർത്തിക്കുന്നതിനാൽ, ഈ ഫെഡറൽ പിളർപ്പ് അവിടത്തെ പ്രവർത്തനത്തിൽ നേരിട്ട് ബാധിക്കില്ലെന്ന് എൽഎൻപി പ്രസിഡന്റ് ലോറൻസ് സ്പ്രിങ്ബോർഗ് വ്യക്തമാക്കി. ഈ രാഷ്ട്രീയ മാറ്റം പ്രധാനമന്ത്രി അന്റേണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിന് കൂടുതൽ ശക്തി നൽകുമെന്നും, പ്രതിപക്ഷത്തിന്റെ ഏകതയെ ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.































