മെൽബൺ: 2020ൽ കോവീഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനകമ്പനിക്ക് 90 മില്യൺ ഡോളർ പിഴശിക്ഷ വിധിച്ച് ഫെഡറൽ കോടതി. ജീവനക്കാർക്ക് നഷ്ട പരിഹാരമായി ക്വാണ്ടസ് നൽകാമെന്ന് നിശ്ചയിച്ചിരിക്കുന്ന 1200 കോടിക്ക് പുറമെയാണിത്.
രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്ന് 1800 ലേറെ ജോലിക്കാരെയാണ് കമ്പനി പിരിച്ച് വിട്ടത്. ശുചീകരണ തൊഴാലാളികൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരടക്കമുള്ള തൊഴിലാളികളെ പിരിച്ച് വിട്ട് ആ ജോലികൾ ഔട്ട് സോഴ്സിന് നൽകുകയായിരുന്നു.
ക്വാണ്ടസ് മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് 2021ൽ തന്നെ ഫെഡറൽ കോടതി കണ്ടെത്തിയിരുന്നു. ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു കോടതിയുടെ ഈ വിധി.
നടപടി നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടും ജീവനക്കാരോട് ആത്മാർത്ഥമായി മാപ്പ് പറയാൻ കമ്പനി മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നും ജീവനക്കാർക്ക് നേരിട്ട പ്രശ്നനങ്ങളിൽ കുമ്പനിക്ക് ആശങ്കയുണ്ടായില്ലെന്നും കോടതി പറഞ്ഞു.
ഒരാളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നിയമവിരുദ്ധമായി ഇല്ലാതാക്കുന്നത് അയാളുടെ മാനുഷികമായ അവകാശത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമർശത്തോടെയാണ് വീണ്ടും 90 മില്യൺ പിഴ ശിക്ഷ വിധിച്ചത്. ഇതിൽ 50 മില്യൺ ഡോളർ കേസ് നടത്തിയ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന് നൽകണം. ബാക്കി 40 മില്യൺ ജോലി നഷ്‌ടമായ ജീവനക്കാർക്ക് നൽകണമോയെന്ന് തീരുമാനിക്കാൻ കോടതി വീണ്ടും കേസ് പരിഗണിക്കും.
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ഓസ്ട്രേലിയിയൽ നൽകുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ക്വാണ്ടസിൻ്റെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അദേഹം പറഞ്ഞു.































