ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഘം പിടിയിൽ. പരാതി കിട്ടിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കുട്ടിയെ വീണ്ടെടുത്തു. ബെല്ലാരിയിൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഓഫീസിൽ എത്തിയ ശ്രീദേവി എന്ന സ്ത്രീയെ കബളിപ്പിച്ചാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞു നഷ്ടപ്പെട്ട പരാതി കിട്ടിയതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കിയ ബ്രൂസ്പേട്ട പൊലീസ് പ്രതികളെ പിടികൂടി, കുട്ടിയെ രക്ഷിച്ചു. ഷമീം എന്ന സ്ത്രീയും അവരുടെ ഭർത്താവ് ഇസ്മയിലും ബന്ധുവായ ബാഷയും കുഞ്ഞിനെ വാങ്ങിയ ബസവരാജുമാണ് പിടിയിലായത്.































